Thursday, March 17, 2016

യാത്ര

                                                              


യാത്ര ചെയ്യുകയായിരുന്നു
കുന്നിൻ ചെരുവിലൂടെ മഴക്കൊപ്പം
കാർമേഘങ്ങളെ തൊടാൻ കാടിന്റെ ഉയിരാകാൻ
ചുരം കയറാൻ വഴിയരികിൽ പൂത്തുനിന്നൊരു -
കാട്ടുമുല്ലപ്പൂ  കൂട്ടുവന്നു
മലദൈവത്തിനു കാണിക്ക വെച്ച്, മുല്ലപ്പൂവിനെ
 ചങ്കിൽ പൊതിഞ്ഞ് യാത്ര തുടർന്നു
മഴയുടെ നനവും മലയുടെ നിറവും
ഒരേ കണ്ണിൽ കണ്ടു
മഴത്തുള്ളി വിണിതെൻ പ്രണയനാളം എരിഞ്ഞു
തെക്കൻകാറ്റ്  മുടിയഴിച്ച് മദമെടുത്ത് വന്നപ്പോ -
ഉയിരിന്നു കൂടെ നിന്നെ ചേർത്തുവെച്ചു
കുറുനരി കൂവുന്ന ഇരുളുള്ള വീഥികളിൽ ,പതറാതെ
ഇടറാതെ കൂടെനിന്നു
എന്നിട്ടുമെൻ സഖി മഴതോർന്നൊരു സന്ധ്യയിൽ
യാത്ര പറയാതെ പോയതെന്തേ ?
ഈ വഴിത്താരയിൽ ഓരോരോ ഞൊടിയിലും
നിന്മുഖം തേടുന്നു ഇന്നുപോലും
നിന്നെപ്പുണർന്നോരെൻകരങ്ങൾക്കിന്നും
കാട്ടുമുല്ലപ്പൂവിൻ സുഗന്ധമുണ്ട്.

ഹരിനാരായണൻ 

Friday, August 31, 2012

വേദന

 ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു   പരക്കെ അറിയപ്പെടുന്ന ഈ  അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍  രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ  ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്നമാകുമോ?

"അപ്പച്ചന് ഡോക്ടറെ പോയി കണ്ടുകൂടെ" ?നാന്‍സിയാണ് ചോദിച്ചത്.അവള്‍ ഇപ്പോള്‍ വീട്ടിലുണ്ട്, അവളുടെ വയറ്റില്‍ ഒരു ജീവനും.പെണ്ണിന്റെ ആദ്യത്തെ പ്രസവം  പെണ്‍വീട്ടുകാരുടെ അവകാശമാണ്.നിറവായറോടുകൂടി നാന്‍സിയെ വീട്ടില്‍കൊണ്ടുവരുമ്പോള്‍ മരുമോന്‍ ജോണിക്കുട്ടി  പറഞ്ഞു.പൈസാ ഒരുപാടു ചെലവാ എന്നാലും ഇല്ലെന്നു കരുതി 'അവകാശം'നിഷേധിക്കുവാന്‍ ഒക്കുമോ?മരുമോന്‍ ജോണിക്കുട്ടി പോയതിന്റെ നാലാംനാള്‍ കാലില്‍കയറികൂടിയതാണീ വിദ്വാന്‍... ...

"ആശുപത്രിയിലൊന്നും പോകണ്ടാടീ ,അവന്മാര് കീറുകയോ മാന്തുകയോ വല്ലതും ചെയ്തു കളയും "
ആശുപത്രിയില്‍ പോകാനുള്ള മോളുടെ അഭിപ്രായത്തോട് ജോസെഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

"ഓ അപ്പനല്ലേലും വേദന സഹിക്കാന്‍ പറ്റൂലാലോ "

അതുപിന്നെ ശരിയല്ലേ.വേദന സഹിക്കാന്‍ ആരെക്കൊണ്ടാണ് സാധിക്കുക.എനിക്കണേ ഇതു ഒട്ടും  സഹിക്കാന്‍ മേലാ.ശരീരത്തീ ഒരു തടിപ്പോ,പോറലോ പോലും ഏല്‍ക്കുന്നത് പേടിയുള്ള കൂട്ടത്തിലാണ് ഞാന്‍...,ശരീരം നോന്താ ഭൂമി കറങ്ങുന്നത് പോലെ തോന്നും.അതുകൊണ്ട് തോഴിലിനാവശ്യമായ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോലും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാറുള്ളൂ.ചെലവന്മാര്‍ പറയാറുണ്ട് മനസിന്റെ വേദനയാ സഹിക്കാന്‍ മേലാത്തെ,ശരീരത്തിന്റെ വേദന എത്ര നിസ്സാരം.എങ്ങനെയാണ് ഈ നായിന്റെ മക്കള്‍ക്ക്‌ ഇങ്ങനെ പറയാന്‍ സാധിക്കുന്നത്?ജോസെഫെന്ന എനിക്ക് ഇത് നേരെ തിരിച്ചാ.

വേദന സഹിക്കാന്‍ ഒട്ടും മേലാതെ വന്നപ്പോള്‍ ജോസഫ്‌ വളരെ ബുദ്ധിമുട്ടി ഞൊണ്ടി ഞൊണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നു.ഒരു രൂപ ചീട്ടു വാങ്ങി ക്യൂവില്‍ നിന്ന് ഡോക്ടറെ കണ്ടു.ഡോക്ടര്‍ പറഞ്ഞത് ഇപ്രകാരം -

"ആകെ നീരായിട്ടുണ്ടല്ലോ"ഇതു പറഞ്ഞപ്പോള്‍ ഡോക്ടര്‍  ഉപ്പൂറ്റിയില്‍ വിരലമര്‍ത്തി

"അയ്യോ".......ജീവന്‍ പോകുന്ന പോലെയാണ് ജോസഫ്‌ അലറിയത്.ഡോക്ടറിന്റെ റൂമിന് വെളിയില്‍ നില്‍ക്കുന്നവര്‍ അങ്ങോട്ട് എത്തിനോക്കി.ഡോക്ടറും ഞെട്ടിപ്പോയി."വേദന സഹിക്കാന്‍ മേല ഡോക്ടറെ അതാ".ഡോക്ടര്‍ പിന്നെ ഒന്നും മിണ്ടിയില്ല.വേഗം പ്രിസ്ക്രിപ്ഷന്‍ എഴുതി.പോകാന്‍ നേരം പറഞ്ഞു ക്ലീന്‍ ചെയ്തിട്ട് വെള്ളം നനയാതെ നോക്കണമെന്ന്.പതിയെ തൊങ്കി തൊങ്കി വരാന്തയില്‍ എത്തി.വലത്തേ കാല് കൊണ്ടാണ് എല്ലാചലനങ്ങളും .ആ കാലമാടന്‍ തോട്ടതോട് കൂടി കാല് കിടന്നു വിങ്ങുകയാണ്.എന്റെ പുണ്യാളാ ഈ വേദന താങ്ങാന്‍ ജോസെഫിനാവൂലാ...

ക്ലീനിംഗ് റൂമില്‍ നേഴ്സ് പട തയ്യാറായിട്ടുണ്ട്.തൊങ്കി തൊങ്കി അവര്‍ പറഞ്ഞ കട്ടിലില്‍ കയറിക്കിടന്നു.കിടന്നു കഴിഞ്ഞ് കാല് മോളീകേറ്റി വെച്ചപ്പോള്‍ കുറച്ചാശ്വാസം തോന്നി.എന്നാലും വിങ്ങലുണ്ട്.നേഴ്സ്മാര്‍ കാല് നോക്കി ഉപ്പൂറ്റി നോക്കി എന്തൊക്കയോ ചെയ്തു.പ്രാണന്‍ പോകുന്നത് പോലെ തോന്നി ജോസെഫിന്.പിതാവിനെയും,പുത്രനേയും, പരിശുദ്ധത്മാവിനെയും മാറി മാറി വിളിച്ചു.വേദന കൂടിയപ്പോള്‍ ക്ലീന്‍ ചെയ്യുന്ന നേഴ്സ്നെ പച്ചമലയാളത്തില്‍ അഭിസംബോധന ചെയ്തു.കര്‍ത്താവേ ഈ വേദന എനിക്ക് സഹിക്കനാവൂലാ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു.

"എന്റെ അങ്കിളേ അതിനുമാത്രം ഒന്നുമില്ലല്ലോ ഇത് ...ചെറിയൊരു മുള്ളെടുക്കുന്നതല്ലേ .."അടുത്തു നിന്നിരുന്ന ഒരു നേഴ്സ് പറഞ്ഞു.അതിനു അവളോടുള്ള ജോസെഫിന്റെ മറുപടി കേട്ട് ആശുപത്രിയില്‍ വന്ന എല്ലാവരും നാണിച്ചു പോയി .അങ്ങനെ ഒരുവിധം വെള്ളത്തുണിയില്‍ മഞ്ഞമരുന്നു പൊതിഞ്ഞ കാലുമായി കഷ്ടപ്പെട്ട് വീട്ടില്‍വന്നു കയറി.ചെന്നപ്പോള്‍ നാന്‍സി കൈയ്യേലും കാലേലുംമെല്ലാം എണ്ണ പുരട്ടി ഇരിപ്പാണ്.ഗര്‍ഭകാല ശുശ്രൂഷ.

നാല് ദിവസം വീട്ടിലിരുന്നു വിശ്രമിച്ച് ഒരു ഞായറാഴ്ച അയാള്‍ പണിസ്ഥലത്തേക്കു പോയി.ഞായറാഴ്ചയാണ് ജോസെഫിന്റെ പണിസ്ഥലത്തേക്ക്‌ ആളുകള്‍ എത്തുന്നത്‌.....,അയാള്‍ പണി ചെയ്യുന്ന ഷെഡിന്റെ പിന്നാമ്പുറത്തെക്ക് ചെന്നു.അവിടെ ഒരു മൂരി ക്ടാവിന്റെ തല കൂടത്തില്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.

"ഇന്നത്തേക്ക് ഈ ചാവാലി മതിയാവില്ലല്ലോടോ വറീതേ , വേറെ ഉരുക്കളൊന്നും വന്നില്ലേ."

"ഒരു പശുവുണ്ട് ജോസെഫേട്ടാ പക്ഷെ അതിന്റെ വയറ്റില് ഒരു ക്ടാവിനെ പെടപ്പുണ്ട്".വറീത് മറുപടി പറഞ്ഞു.

"പെടപ്പ്...തെങ്ങേടെമൂട് ...കയട്ടികെട്ടടാ കൂടത്തില് "...

ആ പശുവിന്റെ കരള്‍ വെട്ടിനുറുക്കുമ്പോള്‍ ജോസഫ്‌ വറീതിനോട് പറഞ്ഞു."എടാ കഴിഞ്ഞാഴ്ച കാലേലൊരു മുള്ള് കൊണ്ടു, ആശുപത്രീ പോകേണ്ടി  വന്നു.ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ...പുളഞ്ഞു പോയി..........

ജോസെഫിന്റെ കത്തി അപ്പോള്‍ ഉരുവിന്റെ കരള്‍ നുറുക്കിക്കഴിഞ്ഞിരുന്നു.




Tuesday, August 28, 2012

ഓണവും മലയാളിയും

ഒരു മലയാളി ഓണത്തിനെ കുറിച്ച്  എഴുതിയിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആ എഴുത്തിലെ സാമാന്യ വിഭവങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളു.മലയാളികളുടെ കള്ളുകുടി, പരവെയ്പ്, പഴയ ഓണവും പുതിയ ഓണവും തമ്മിലുള്ള ഒരു വക താരതമ്യം, പട്ടണത്തിലെ ഓണവും നാട്ടിലെ ഓണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിങ്ങനെ കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നില്ല എന്ന് വരെ വിളമ്പും.എന്നാല്‍ നമുക്ക് നമ്മളേയും ഈ ആചാരത്തയും പറ്റി എത്രയോ നല്ല കാര്യങ്ങള്‍ ചിന്തിക്കാനുണ്ട് .അതെന്താ ആരും എഴുതികാണാത്തത്?ഒരു പിടി നല്ല കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ശ്രമിച്ചു നോക്കട്ടെ ...

മലയാളികളില്ലാത്ത നാട് നമ്മുടെ ഭൂപടത്തില്‍ ഇല്ല എന്നാണല്ലോ വെപ്പ് .ഇങ്ങനെ പല പല രാജ്യങ്ങളിലും , എന്തിനു നമ്മുടെ ഇന്ത്യയിലെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഉപജീവനത്തിനായി നാടും വീടും വിട്ടു നില്‍ക്കുന്ന ഭൂരിഭാഗം കേരളീയരും കുടുംബത്തോടൊപ്പം ഒത്തു ചേരുന്നത് ഒരു പക്ഷെ തിരുവോണത്തിനായിരിക്കും.നമ്മുടെ ഈ ഒത്തുചേരലിന്റെ ഈ സ്പിരിറ്റ്‌ വേറെ ഒരു സമൂഹത്തില്‍ ഉണ്ടാകണമെന്നില്ല,ഉണ്ടായിക്കൂടെന്നുമില്ല.


സിനിമ, രാഷ്ട്രീയം,പെണ്ണ് ഇത് മൂന്നിനെയും കുറിച്ച് ഓരോ മലയാളികള്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍ നിശ്ചയമായുമുണ്ട്. എന്നാല്‍ ഇത്തവണത്തെ സര്‍ക്കാര്‍ ചെയ്ത ഒരു നല്ല കാര്യം അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് കൊടുത്തതാണ്.അവരെക്കൂടി നമ്മുടെ ആഘോഷത്തില്‍ ഉള്‍പെടുത്തിയത് ഓണത്തിന്റെ സമത്വ സുന്ദര സങ്കല്‍പ്പത്തിന് മാറ്റുകൂട്ടി.

സമ്രദ്ധിയുടെ ഉത്സവമാണല്ലോ ഓണം. ഈ ഉത്സവത്തിന്റെ പേരില്‍ നമ്മുടെയൊക്കെ നാട്ടില്‍ എന്തല്ലാം കലാപരിപാടികള്‍ സംഭവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കൂട്ടായ്മയും, ആ നാട്ടിലെ കലാവാസനകളെയും ഉദ്വീപിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അഭിനന്ദനാര്‍ഹം തന്നെയെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.മഹാബലിയാണ് ആദ്യത്തെ പ്രവാസി എന്നത് സത്യമാണ്.വര്‍ഷത്തില്‍ ഒരൊറ്റ തവണ മാത്രം വന്നു, നാട്ടുകാരെയും വീട്ടുകാരെയും കണ്ട് മടങ്ങിപോകുന്ന ആദ്യത്തെ പ്രവാസി.ഇതായിരിക്കണം ഓണത്തിനെ ഒരു കാത്തിരിപ്പിന്റെ ഉത്സവമാക്കി മാറ്റുന്നത്. ഓണം സമത്വത്തിന്റെ കൂടെ ഉത്സവമാണ്. കാറല്‍ മാര്‍ക്സും, എംഗല്‍സും സമത്വം എന്നോരാശയം ചിന്തിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഓണം കുചേല, കുബേര വ്യത്യാസമില്ലാതെ ഇവിടെ ആഘോഷിക്കപെട്ടിരുന്നു.

 എനിക്ക് ഇത്തവണ ഓണമില്ല. എന്റെ ഇളയച്ചന്‍ മരിച്ചു പോയ വര്‍ഷമാണിത്.കഴിഞ്ഞ ഓണം വരെ ഞങ്ങളുടെ കൂടെ കായവറക്കാനും, ശര്‍ക്കരുപ്പേരിക്കു മൂപ്പ് നോക്കാനും ഉത്സാഹത്തോടെ നടന്നയാളാണ്.തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ അസാന്ന്യദ്ധ്യത്തില്‍ ആ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട ആഘോഷത്തെ ഉപേക്ഷിക്കാനാണ് മലയാളി സമൂഹം നമ്മെ പഠിപ്പിച്ചിരിക്കുന്നത്.ഇവിടെ മലയാളികളെന്ന നാം ബന്ധങ്ങള്‍ക്കും, സ്വന്തങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അവനവന്റെ  ആഘോഷങ്ങളേക്കാള്‍ വലുതാണ്  .


 ജാതിയുടെ പേരില്‍  , മതത്തിന്റെ പേരില്‍ , ഭാഷയുടെ പേരില്‍  , പ്രദേശികതയുടെ പേരില്‍ നമ്മുടെ ഈ ലോകത്തില്‍ എന്തല്ലാം വ്യത്യസ്തതയാര്‍ന്ന ആഘോഷങ്ങളുണ്ട്‌.......?എന്നാല്‍ ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും,ഇസ്ലാമിന്റെയും കുപ്പായങ്ങള്‍ അഴിച്ചുവെച്ച് ഒരുമിച്ചു ഓണക്കോടിയുടുത്തു നമ്മള്‍ മലയാളികള്‍ എത്രയോ കാലമായി ഓണം കൊണ്ടാടുന്നു.ജാതിക്കും,മതത്തിനും,ഭാഷയ്ക്കും അപ്പുറം നാം ഒന്നാണെന്നും ഒരുമിച്ചാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞ മലയാളികളുടെ സന്തതിപരമ്പരയാണ് എന്നിലൂടെ തുടരുന്നത് എന്നത് എന്റെ അഹങ്കാരംതന്നെയാണ്.


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....


                                                                                                             ഹരിനാരായണന്‍

 


Monday, July 16, 2012






   ചക്രം


"ഈ തന്തക്കിഴവന്‍ ചവുന്നില്ലല്ലോ ?"ഗോവിന്ദന്‍കുട്ടി വളരെ  ദേഷ്യത്തോ ടെയാണിത്‌ പറഞ്ഞത് .ഈ വാചകം കേട്ടത് രണ്ടേ രണ്ടു പേര്‍ മാത്രം.രണ്ടും ഗോവിന്ദന്‍കുട്ടിയുടെ ചേട്ടന്മാരാണ്.അല്ലാതെ പുറത്തു ഒരാള്‍ കേള്‍ക്കാന്‍ പാകത്തിന് ഗോവിന്ദന്‍കുട്ടി  ഇത് പറയില്ല,കാരണം അയാള്‍ ഒരു മാന്യനാണ്.ഗോവിന്ദന്‍റെ ആ പറച്ചിലില്‍ എല്ലാവിധ അസഹിഷ്ണുതയും ഉണ്ടായിരുന്നു. പിന്നെ അതില്ലാതെ വരുമോ?മാസം ഒന്നായി കുവൈത്തില്‍ നിന്നും പോന്നിട്ട് ..അച്ഛന് വയ്യ,തീരെ കിടപ്പാണ് ,ഇപ്പൊ ചത്ത്‌ മേപ്പോട്ടു പോകും എന്നീ രസമുള്ള വര്‍ത്തമാനം കേട്ടിട്ട് വന്നതാണ്‌,എന്നിട്ടിപ്പോ ഒന്നര മാസമായി ഇയാള്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്.എന്നാല്‍ മക്കളൊക്കെ വളരെ തിരക്കുള്ളവരാണ്,ഒന്ന് വേഗം ചത്ത്‌ കൊടുക്കണം എന്ന ചിന്ത ഈ നിവര്‍ന്നു കിടക്കുന്ന സാധനത്തിനു വേണ്ടേ?അതും ഇല്ല.

ചേട്ടന്മാര്‍ക്കും ഇതേ അഭിപ്രായം ആണ് .എല്ലാവര്‍ക്കും തിരക്കുണ്ട്‌.ഗോവിന്ദനെ കുവൈത്തിലുള്ള ബോസ്സ് സ്ഥിരം വിളിയാണ് .ലീവ് കഴിഞ്ഞിട്ടും എന്തിനാണ് ഇയാള്‍ ഇവിടെ തൂങ്ങിക്കിടക്കുന്നത് എന്നല്ലേ ?എന്നാ കേട്ടോ ...ഈ മരണശയ്യയില്‍ കിടക്കുന്നയാള്‍ ചില്ലറക്കാരനല്ല,കോടീശ്വരനാണ്.പരമ്പരാഗതമായി നല്ല ഭൂസ്വത്തുള്ള ഒരു തറവാട്ടിലെ അംഗമാണ്  അയാള്‍ .സ്വത്ത്‌ ഉണ്ടെന്നു പറഞ്ഞ് വെറുതെ ഇരുന്നു മുറുക്കുകയയിരുന്നില്ല , പറമ്പിലും പാടത്തും പണി ചെയ്തും പണി യെടുപ്പിച്ചും  നിലവറയില്‍ പോന്നു നിറച്ചു . കരയിലെ പ്രമാണിയായി.പ്രമാണിയെ നാട്ടുകാര്‍ പപ്പന്‍ പിള്ള എന്ന് വിളിച്ചു.അയാളോട് എല്ലാവര്‍ക്കും  തികഞ്ഞ ബഹുമാനമായിരുന്നു. ബഹുമാനം കൊടുക്കേണ്ട ആള്‍ തന്നെയായിരുന്നു അദ്ദേഹം.പപ്പന്‍പിള്ളയുടെ അച്ഛന്‍ വയ്യാതെ കിടക്കുന്ന സമയം.അന്ന് ഗോവിന്ദന്‍കുട്ടി ജനിച്ചിട്ടില്ല,മൂത്തവന്‍ അമ്മയുടെ മുല കുടിക്കുന്നു.അച്ഛന്‍റെ എല്ലാ ആഗ്രഹവും പപ്പന്‍ സാധിച്ചു കൊടുത്തു ,അവസാനം വയ്യാത്ത കാലത്ത് കാശി കാണണമെന്ന് പറഞ്ഞപ്പോള്‍ ഒട്ടും മടി കൂടാതെ കാശിയ്ക്ക് കൊണ്ടുപോയി,പക്ഷെ ആ വൃദ്ധന്‍ കാശിയില്‍ വെച്ചുതന്നെ വിഷ്ണുപാതത്തി ങ്കല്‍ അഭയം പ്രാപിച്ചു.ഇങ്ങനെ അച്ഛനെ ശുശ്രൂഷിച്ച ഒരോറ്റയാളെ ഉളൂ ,അത് രാമായണത്തിലെ ശ്രവണകുമാരനാണ്.ആ ശ്രവണ കുമാരന്‍റെ മഹാത്മ്യം ഉള്ള ആള്‍ തന്നെയാണ് പപ്പന്‍പിള്ളയും."അയാള്‍ ഒരു നന്മയുള്ളവനയിട്ടാ ജീവിച്ചത്.വയസ്സായ അച്ഛനെ ശരിക്കും നോക്കി,പൂര്‍വികന്മാരുടെ സ്വത്ത് ഇരട്ടിപിച്ചതല്ലാതെ മുടിപ്പിച്ചിട്ടില്ല.പാവത്തിനെ ഇങ്ങനെയിട്ടു കഷ്ടപെടുതാതെ അങ്ങ് വിളിച്ച മതിയാര്‍ന്നു.പിള്ളയുടെ കിടപ്പ് കണ്ട് നാട്ടുകാര്‍ പറഞ്ഞു പോകുന്നതാണിത്.

ഗോവിന്ദന്‍ അച്ഛന് ഉച്ചയ്ക്ക് കൊടുക്കാനുള്ള മരുന്ന് വായില്‍ വെച്ച് കൊടുത്തു.പിള്ള ഗോവിന്ദനെത്തന്നെ നോക്കികൊണ്ട് കടക്കുകയായിരുന്നു. "നിനക്ക് വളരെ ബുദ്ധിമുട്ടായി അല്ലെ?"വളരെ കഷ്ടപെട്ടാണ് അയാള്‍ ഇത് പറഞ്ഞോപ്പിച്ചത് . "ഇല്ലച്ചാ ഇതെന്റെ കടമയല്ലേ"വളരെ പാടുപെട്ട് അഭിനയിച്ചാണ്‌ ഗോവിന്ദന്‍  ഇത് പറഞ്ഞു തീര്‍ത്തത്.കാരണം ഗോവിന്ദനറിയം ഒരു ഒപ്പ് വില്‍പത്രത്തില്‍ മാറ്റിയിടാന്‍ ഉള്ള ശക്തിയൊക്കെ കിളവന്‍റെ  കൈകള്‍ക്കുണ്ടെന്ന്.വക്കീല്‍ പറഞ്ഞതനുസരിച്ച് മരണശേഷം മാത്രമേ സ്വത്തുക്കള്‍ കിട്ടുകയുള്ളൂ.പക്ഷെ അതിനു ചത്ത്‌ കൊടുക്കാന്‍  ഈ കിഴവന് വല്ല വിചാരവും വേണ്ടേ ...

"ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ "ഗോവിന്ദന്‍ ചേട്ടന്മാരോടായി  പറഞ്ഞു.
"എന്ന് പറഞ്ഞ ഇതൊന്നു തീര്‍ന്നു കിട്ടണ്ടേ?"മൂത്ത ചേട്ടന്‍ പറഞ്ഞു.
"തീര്‍ന്നില്ലേ തീര്‍ക്കണം"പറഞ്ഞത് ഗോവിന്ദനാണ് .
"നീ എന്ത് പ്രാന്താട പുലമ്പുന്നത്, കിടക്കുന്നത് വല്ല പട്ടിയോ ,പൂച്ചയോ മറ്റുമാണോ തീര്‍ക്കാന്‍ ?കുഞ്ഞേട്ടന്‍ വളരെ ദേഷ്യതോടെയോന്നുമല്ല പറഞ്ഞത്.ഒരു വഴിപാടെന്നപോലെ   പറഞ്ഞു തീര്‍ത്തു.ഒരു മകനെന്ന നിലയ്ക്ക് അത്രയുമെങ്കിലും പറയണ്ടേ?ചെട്ടാനുജന്മാര്‍ അന്ന് പിരിഞ്ഞത് അച്ഛന് പുണ്യം ലഭിക്കുന്ന ഒരു മരണം നിശ്ചയിചിട്ടയിരുന്നു. 


 പിറ്റേന്ന് രാവിലെതന്നെ പപ്പന്‍ പിള്ളയെയും  കൊണ്ട് ഒരു വലിയ വാന്‍ കാശിക്കു പോയി.ചോദിച്ചവരോടൊക്കെ സമാധാനം പറഞ്ഞത് ഇപ്രകാരം---"അച്ഛന് കാശിയില്‍ പോകാന്‍ ഒരു മോഹം പറഞ്ഞു.അത് തള്ളിക്കളയാന്‍ നല്ല മക്കള്‍കാകുമോ?സമാധാനം കേട്ട നാട്ടുകാരൊക്കെ പറഞ്ഞു--
"ഉണ്ടാക്കണേ ഇതു പോലത്തെ മക്കളെ ഉണ്ടാക്കണം..എന്തൊരു നല്ല മക്കള്‍..."

 ഒരു സന്ധ്യാ സമയത്ത് വണ്ടി കാശിയിലെത്തി .പിള്ള മക്കളെയെല്ലാം നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.ഗോവിന്ദന്‍ സ്ട്രക്ച്ചറില്‍ ഇരുത്തി പിള്ളയെ ഗംഗയുടെ തീരത്തേക്ക് കൊണ്ടുപോയി,ബാക്കി രണ്ടുപേരും പിന്നാലെതന്നെ ഉണ്ടായിരുന്നു. .ആ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്താന്‍ കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും കാര്യം വെടിപ്പാകും, അച്ഛനെ ഒഴുക്കിവിട്ടാല്‍ ആരും അറിയില്ല. കളഞ്ഞിട്ടുവരാന്‍ പറ്റിയ സ്ഥലം.വേണമെങ്കില്‍ ഗംഗയില്‍ മോക്ഷം കൈവരിച്ച അച്ഛന് വേണ്ടി കര്‍ക്കിടവാവിനു ബലിതര്‍പ്പണം നടത്താം,അതും സമയമുണ്ടെങ്കില്‍ മാത്രം.

സ്ട്രക്ചര്‍ പതിയെ ഗംഗതീരതെക്ക് അടുത്തുകൊണ്ടിരുന്നു.സ്ട്രക്ചര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പിള്ള ദയനീയമായി മക്കളെയൊന്നു നോക്കി.മൂന്നിന്‍റെയും മുഖത്ത് കുറ്റബോധം തോട്ടുതീണ്ടിയിട്ടുണ്ടയിരുന്നില്ല.സ്ട്രക്ചര്‍ ഒന്ന് കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ പിള്ള പറഞ്ഞു .....

 "ഇതിനും കുറച്ചുകൂടി തെക്ക് മാറി ,പായെഘട്ടിനു അടുത്ത് ഗംഗയ്ക്ക് കുറച്ചു കൂടി ഒഴുക്ക് കൂടും ,,ഒന്ന് കൂടി നിര്‍ത്തിയിട്ടു അയാള്‍ പറഞ്ഞു ......


"എന്‍റെ അച്ഛനെ ഞാന്‍ ഒഴുക്കിയത് അവിടെയാണ് "..........

             















ഹരിനാരായണന്‍ 












Thursday, July 12, 2012

            



ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല 


ചില കൂട്ടുകാരെ പറഞ്ഞു മനസിലാക്കുക എന്നുള്ളത്     ഒരു വിഷമം പിടിച്ച പണി ആണ്.അറിയാത്ത   പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് ഒരു പഴംചൊല്ല് ഉള്ളതായി അറിവുണ്ടയിരിക്കുമല്ലോ .എന്നാല്‍ കൂട്ടുകാരന്‍ ചൊറി ഞ്ഞു ബുദ്ധിമുട്ടുന്നത് കാണേണ്ടി വരുമല്ലോ എന്ന് ഉള്ളത് കൊണ്ട് ഈ പഴംചോല്ലിനു ഈ സാഹചര്യത്തില്‍ പ്രസക്തി  ഇല്ല.കാര്യംപറയുന്നത്എബി  ജേക്കബ്‌നെ  കുറിച്ചാണ് .നമ്മുടെ  പാലക്കാട്ടുകാരന്‍ മാപ്പിള ആണ് ഈ കഥയിലെ നായകന്‍.പറയുമ്പോള്‍ എല്ലാം പറയണമല്ലോ..ആള്‍ ഒരു ശുദ്ധ ഗതിക്കരനാണ് പക്ഷെ ഇവിടെ വേറെ ഒരു പഴംചൊല്ല് ശരി ആണ് എന്നെനിക്കു  തോന്നുന്നു. ഏതാണ് എന്നല്ലേ ...  എന്നാ പിടിച്ചോ "ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും".ഞാന്‍ നമ്മുടെ കഥാപശ്ചാത്തലം വിവരിക്കാം ...

കഥ പശ്ചാത്തലം -ഏറണാകുളം കലൂര്‍ കംഫോര്ട്ട് ഇന്‍ ഹോട്ടല്‍ ...
ഉദ്ദേശ്യം -കള്ളുകുടി , സിഗരട്ട് വലി ...
സാഹചര്യം -കോണ്‍വോകേഷ്ന്‍ കഴിഞ്ഞതിന്‍റെ കലാപരിപാടികള്‍ 

ഇങ്ങനെ ഉള്ള ഒരു കലാപരിപാടി എന്ന് പറഞ്ഞാല്‍ എന്തൊക്കെ ആയിരിക്കും മെനു എന്നുള്ളത് ഒരുവിധപെട്ട ശരാശരി മലയാളികള്‍ക്ക് അറിയാം.അതുകൊണ്ട് ബ്രാന്‍ഡ്‌ എ തെന്നു ഞാന്‍ ഇവിടെ വിവരിക്കുന്നില്ല .കുടിയന്മാര്‍ക്ക് രാത്രിയില്‍ എന്തെങ്കിലും ശാപ്പിടുന്നത് തരപ്പെടുത്താനായി ഈയുള്ളവനും ഒരു ഗുജറാത്തി കോന്തനും കലൂര്‍ നഗരത്തിലെക്കിറങ്ങി .അങ്ങിനെ ഒരുവിധം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു ഭക്ഷണവും വാങ്ങി റൂമിലെത്തി .നോക്കിയപ്പോള്‍ പൊടിപൂരം. എല്ലാത്തിന്റെയും തലച്ചോറില്‍ വീരബദ്രന്‍റെ തന്മാത്രകള്‍ പണി തുടങ്ങിയിരിക്കുന്നു.പാട്ട്,ബഹളം,കരച്ചില്‍,വാള്‍ തുടങ്ങിയ കലാപരിപടികളാല്‍ വേദി ധന്യം.വീരബദ്രന്റെ തന്മാത്രകള്‍ ലോകകാര്യങ്ങള്‍ സംസാരിക്കുന്നു,ഒബാമയെ തെറി പറയുന്നു,മന്മോഹന്‍സിംഗന്‍റെ തന്തക്കു വിളിക്കുന്നു,അച്ചുതാന്ധന്‍ സഖാവിനെ പച്ചപുലയാട്ടു പറയുന്നു, ദോഷം പറയരുതല്ലോ പ്രിന്‍സിപ്പല്‍ സാറിന്‍റെ തള്ളക്കു മാത്രമേ വിളിച്ചുള്ളൂ.ഇതിന്റെ കൂടെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ,കുടിയന്മാരെ ശ്രദ്ധിച്ചുകൊണ്ട് അവര്‍ പറയുന്നത് കേട്ടും , കാണിക്കുന്നത് കണ്ടും ഇരിക്കുക എന്നുള്ളത് മഹത്തായ ഒരു സമയം പോക്കാണ്.അങ്ങനെ സമയം ഓടിക്കൊണ്ടിരുന്നു.ആരൊക്കയോ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.

ഇതിനെടയ്ക്ക് സര്‍വശ്രീ തൃപ്രയാറ്റ്പ്പന്‍റെ പള്ളിവാള്‍ വെളിച്ചത്തായി.കേരളീയരുടെ മത സൌഹാര്‍ദത്തിനു തെളിവായി തൃപ്രയാറ്റ്പ്പന്‍റെ പള്ളിവാളിനു ഇടതു വശതായി വിശുദ്ധ തോമസ്ലീഹയും വാള്‍  വെച്ചു .സമയം രാത്രി രണ്ടു മണി ആയി .ബ്രഹ്മശ്രീ എബി ജേക്കബ്‌ ഉടുതുണി പൊക്കി ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയതിനെ സാക്ഷിയാക്കി താഴേക്ക് മൂത്രം വര്‍ഷിച്ചു.ആ ബ്രഹ്മശ്രീ  ബാല്‍ക്കണിയില്‍ നിന്നും ഞാനൊരു തത്തുമ്മയാകുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.തത്തുമ്മ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് പറന്നു പോകുന്നതിനു മുന്‍പ് ഞങ്ങള്‍ വേടന്മാര്‍ അതിനെ വലയിട്ടു പിടിച്ചു വീരബദ്രന്റെ സഭയില്‍ കാഴ്ച വെച്ചു .ബ്രഹ്മശ്രീ തത്തമ്മ  കൂടെ ഉള്ള വീരബദ്രഭക്തന്മാരോട് ചോദിച്ചു "സ്പിരിറ്റ്‌ പടം കണ്ടാ ?"എല്ലാവരും പറഞ്ഞു കണ്ടു കണ്ടു ..."സത്യാട്ട അതില് പറയണത് , കുടി മഹാമോശാ ""അതൊരു വൃത്തികെട്ട പടാട" ....രണ്ടാമത്തെ ഡ യലോഗ് പറഞ്ഞത് മൃദംഗം പോള്‍  ആണ് .ഇതു പറഞ്ഞു തീരുന്നതിനു മുന്‍പ് ഹോട്ടല്‍ ബോയ്സ് ഓടിവന്നു കതകില്‍ തട്ടി ....ബ്രഹ്മശ്രീ എബി ജേക്കബ്‌ പറഞ്ഞു "അവരോടു പറ പോള്‍ സംസാരിച്ചതാ വേറെ പ്രശ്നം ഒന്നും ഇല്ലാന്ന് . നിന്‍റെ ഒരു പിഴച്ച ശബ്ദം ,ഒന്ന് പതുക്കെ പറഞ്ഞൂടെ നിനക്ക് " എബി ഈ പറഞ്ഞ ഡയലോഗ് ഏറണാകുളം നഗരം മൊത്തം കേട്ട് കാണും . ഈ ബഹളം ഒന്നും അറിയാതെ തൃപ്രയാറ്റ്പ്പന്‍ ഒരു വശത്തു കിടന്നു കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു .

സമയം പിന്നെയും നീങ്ങി .പെട്ടെന്ന് എബി ജേക്കബ്‌  പോളിനോട് ചോദിച്ചു "നീ എന്‍റെ കൂട്ടുകാരന്‍ സുരേഷ്നെ അറിയില്ലേ?"പോള്‍ അറിയുമെന്ന് തലയാട്ടി എബി പറഞ്ഞു "അവന്‍ ഇടയ്ക്കൊന്നു ശര്‍ദിച്ചു ...ഛെ തെറ്റിപ്പോയി വാള് വെച്ചു ...ചോര കട്ടചോര .........പാവം ചെക്കന്‍ ഇനി കുടിക്കാന്‍ പറ്റില്ല എന്നാ പറയണേ "......ഇത് കേട്ട് ഞങ്ങള്‍ കുറച്ചു പേര്‍ അന്ധാളിച്ചിരുന്നു ,കാരണം ഞങ്ങള്‍ക്കറിയാം ഈ സുരേഷിനെ , ഹോസ്ടലില്‍ വന്നിട്ടുണ്ട്,പരിച്ചയപെട്ടിടുണ്ട് ,23 വയസുള്ള പാലക്കാട്ടുകാരന്‍ ,എബിയുടെ പ്രിയ സുഹൃത്ത്‌ ......പാവം സുരേഷ് ,കരളു പോയി എബി വീണ്ടും പറഞ്ഞു കൊണ്ടിരുന്നു ....ആ സമയത്ത് അയാളുടെ വലത്തേ കയ്യ്  പുതിയൊരു കുപ്പിയുടെ അടപ്പ് തുറക്കുകയായിരുന്നു ...............